അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗർ ആണ് പിതാവ് പർമിന്ദർ സിംഗിന് നേരെ വെടിയുതിർത്ത്. വെടിയേറ്റ ഇയാളെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിയേറ്റ പർമിന്ദർ സിംഗിന്റെ നില തൃപ്തികരമാണ്. മേയ് 14ന് രാവിലെയാണ് സംഭവം. അച്ഛനും മകൾക്കും ഇടയിലുണ്ടായ തർക്കമാണ് ഇതിന് കാരണമെന്ന് പോലീസ് പറയുന്നു. ജീൻസും ടോപ്പും ധരിക്കുന്നതും വിദേശത്ത് പോകുന്നതും പിതാവ് എതിർത്തെന്നും ഇതിൽ പ്രകോപിതയായ യുവതി പിതാവിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പർമിന്ദർ സിംഗിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്. സംഭവത്തിൽ ലൈസൻസുണ്ടായിരുന്ന റിവോൾവർ തോക്ക് പോലീസ് പിടിച്ചെടുത്തു. നാല് വെടിയുണ്ടകളും പോലീസ് പ്രതിയിൽനിന്ന് പിടിച്ചെടുത്തു. പ്ലസ്ടു കഴിഞ്ഞ യുവതി ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ പിതാവ് എതിർത്തതിനെ തുടർന്ന് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ കുടുംബം ഇത് തള്ളി. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.